ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളിയതിനൊപ്പം തന്നെ സുപ്രധാന നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉയർത്തിയത്.
ബിൽ വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ആശയവിനിമയം ഇല്ലാതെ പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്.
ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവർണർ കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി വരുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം കോടതിയുടെ അഭിപ്രായം തേടിയ രാഷ്ട്രപതി, "ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ?' എന്ന് ചോദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതിയോ ഗവർണറോ ഔദ്യോഗിക അധികാരങ്ങളുടെയും കടമകളുടെയും വിനിയോഗത്തിന് ഒരു കോടതിക്കും ഉത്തരം നൽകേണ്ടതില്ലെന്ന് പറയുന്നത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് പി.എസ്.നരസിംഹ, ജസ്റ്റീസ് എ. എസ്. ചന്ദൂർക്കർ എന്നിവരായിരുന്നു മറ്റ് ജഡ്ജിമാർ.